Sunday, October 10, 2010

കാര്‍ലോസ് ടെവസ് വിരമിക്കുന്നു ???

>> Sunday, October 10, 2010


ഇപ്പോഴും യുവ താരമെന്ന് ഫുട്ബാള്‍ നിരീക്ഷകര്‍ പരാമര്‍ശിക്കുന്ന 26 - കാരനായ അര്‍ജന്റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ഉടന്‍ സജീവ ഫുട്ബാളില്‍ നിന്നും വിരമിച്ചേക്കാമെന്ന് സൂചന. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കളിക്കുന്ന ടെവസ് നിലവില്‍ ക്ലബ്ബിന്റെ ക്യാപ്ടനും മുന്നേറ്റ നിരയിലെ പ്രധാന താരവുമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ടെവസ് തന്റെ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ടെവസ് ലോകകപ്പിന് ശേഷം വിരമിചെക്കുമെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അന്ന് അതിനെ എല്ലാം നിഷേധിച്ചിരുന്ന ടെവസ് കളിക്കളത്തിലെ ഭാരം തനിക്കു താങ്ങാനാവുന്നില്ല എന്നാണു ഇപ്പോള്‍ പ്രതികരിച്ചത്. വളരെ ചെറു പ്രായം മുതലേ ഫുട്ബാള്‍ കളിക്കുന്ന തനിക്കു ഈയിടെയായി ശാരീരികമായും മാനസികമായും വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എപ്പോഴെന്നു തീര്‍ത്ത്‌ പറയാന്‍ കഴിയില്ല എങ്കിലും ആ ദിനം അധികം അകലെ അല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.‍ ചില കളിക്കാരെ പോലെ ദേശീയ ടീമില്‍ നിന്നും വിരമിച്ചു ക്ലബ്ബ് ഫുട്ബാളില്‍ മുഴുകുന്ന തീരുമാനമല്ല തന്റെതെന്നും ടെവസ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ടെവസിന്റെ വാക്കുകള്‍ ഫുട്ബാള്‍ സ്നേഹികളെ നിരാശയിലാഴ്ത്തുകയാണ്. ഇനിയും ധാരാളം ഫുട്ബാള്‍ അദ്ദേഹത്തില്‍ ഉണ്ടെന്നു അവര്‍ കരുതുന്നു. വന്‍ തുക നല്‍കി ബദ്ധശത്രുക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും കൊണ്ടുവന്ന ടെവസിന്റെ പ്രഖ്യാപനം ഏറ്റവും ഞെട്ടിച്ചിരിക്കുന്നത് സിറ്റി അധികൃതരെയാണ്. ടെവസിന്റെ വിരമിക്കലിനെ കുറിച്ചു തങ്ങള്‍ക്കു അറിവൊന്നും ഇല്ലെന്നും ടെവസുമായി 5 വര്‍ഷത്തെ കരാറാണ് സിറ്റിക്കുള്ളതെന്നും അതില്‍ ഒരു വര്‍ഷം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അടുത്ത നാല് വര്‍ഷവും സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നായകനായി ടെവസ് ഉണ്ടാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ എന്തൊക്കെ ആയാലും യൂറോപ്യന്‍ ഫുട്ബാളിലെ മത്സരച്ചൂട് താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതൊരു വാസ്തവം തന്നെയാണ്. പെലെയെ പോലെ ഉള്ള കളിക്കാര്‍ യൂറോപ്യന്‍ ലീഗിനോട് വിമുഖത കാട്ടിയതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആയിരുന്നു. പണക്കൊഴുപ്പും ആരാധകരുടെ ആവേശവും എല്ലാം കളിക്കാരെ വലിയ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നുണ്ട്. ചെറിയ പിഴവുകള്‍ക്ക് പോലും വന്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. അര്‍ജന്റീനയുടെ തന്നെ മുന്‍ താരം യുവാന്‍ റോമന്‍ റിക്വേല്മി 28 - ആം വയസ്സില്‍ ഫുട്ബാളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞതും സമാനമായ കാര്യങ്ങളായിരുന്നു. ഇതാ ഇപ്പോള്‍ ടെവസും. യദാര്‍ത്ഥത്തില്‍ നൈസര്‍ഗികമായ കളിമികവു കളിക്കളങ്ങളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ?

Read more...

Sunday, September 5, 2010

അപ്പോള്‍ മാത്രുഭുമിക്കും പറ്റും തെറ്റ്.

>> Sunday, September 5, 2010


മാതൃഭൂമി എന്നാല്‍ സ്പോര്‍ട്സ് മാസികയൊക്കെ നടത്തുന്ന വമ്പന്‍ പ്രസ്ഥാനമാണ്. സമ്മതിച്ചു. കായിക ലോകത്തെ വിവരങ്ങള്‍ ആധികാരികമായി മലയാളത്തില്‍ പറയുന്നവരില്‍ മുന്നിലുമാണ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ പറയാതിരിക്കാനാവുന്നില്ല. ഒരു ചൊവ്വാ ദോഷത്തിലും ഇത് വരികയില്ലെന്നു അറിയാവുന്നത് കൊണ്ടാണ്. വലിയ മേനി പറയുമെങ്കിലും ചെറിയ സഹിക്കാവുന്ന തെറ്റുകളെ ഏറ്റു പറഞ്ഞു കണ്ടിട്ടുള്ളൂ ഇത് വരെ. വലുതൊക്കെ വിഴുങ്ങാറാണ് പതിവ്. തിരിച്ചരിയഞ്ഞിട്ടാണോ എന്നറിയില്ല. ആവില്ല. അത്ര മണ്ടന്മാരോന്നും അല്ലല്ലോ മാതൃഭൂമിയെ നയിക്കുന്നത്.

ഇനി വിഷയത്തിലേക്ക്. ഫോട്ടോ കണ്ടില്ലേ. അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു. " ലിക്റ്റന്‍സ്റ്റെയ്‌നെതിരെ സ്പെയിന്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ മുന്നേറ്റം."
സംഭവം കേരള കൌമുദിക്ക് പറ്റിയ അതെ തെറ്റ് തന്നെ. ഇവിടെയും ഇര പാവം സെര്‍ജിയോ റാമോസ്. ഇങ്ങനെ പോയാല്‍ തന്റെ ചിത്രം കൊടുത്ത് ടോറസ് എന്നെഴുതിയതിനു റമോസോ രണ്ടു ഗോളടിച്ച തന്റെ പേരെഴുതി റാമോസിന്റെ ചിത്രം കൊടുത്തതിനു ടോറസോ കേസ് കൊടുക്കാനും മതി. അവര്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് മാതൃഭൂമി പത്രാധിപരും കേരള കൌമുദി പത്രാധിപരും രക്ഷപ്പെട്ടു. സ്പെയിനിന്റെ 15-ആം നമ്പര്‍ കളിക്കാരന്‍ സെര്‍ജിയോ റാമോസ് ആണെന്നറിയാത്ത റയല്‍ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ലോക പ്രശസ്ത കളിക്കാരായ സെര്‍ജിയോ റാമോസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും തമ്മില്‍ തിരിച്ചറിയാത്ത കായിക പത്രപ്രവര്‍ത്തകരെ സഹിക്കുന്ന മാതൃഭൂമി പത്രാധിപര്‍ക്കും എന്റെ നമോവാകം.

എക്സ്ട്രാ ടൈം: ലീച്ചന്‍സ്‌റ്റെയ്ന്‍ (Liechtenstein) എന്നാ രാജ്യത്തെ ലിക്റ്റന്‍സ്റ്റെയ്‌നെതിരെ എന്നാക്കിയ ഭാഷാ പാടവം അപാരം തന്നെ. അതിനു ഒരു സ്പെഷല്‍ കൂപ്പു കൈ. ഓര്‍മ്മ വരുന്നത് സിനദിന്‍ സിദാനെ സൈനുദ്ദീന്‍ സിദാന്‍ ആക്കിയ മാധ്യമം പത്രത്തിലെ കളിയെഴുത്ത് സഖാവിനെയാണ്‌.

Read more...

കൌമുദിയുടെ പാതകം (മണ്ടത്തരം)

കേരള കൌമുദി ഒരു രണ്ടാം നിര പത്രമാണ്‌. അവര്‍ സ്പോര്‍ട്സ് മാസിക നടത്തുന്നുമില്ല. എന്നാലും നൂറു വര്‍ഷങ്ങള്‍ ആയി തങ്ങള്‍ ഈ പണി തുടങ്ങിയിട്ടെന്നു അവകാശപ്പെടുമ്പോള്‍ ഇങ്ങനെ പറ്റാമോ? സ്പെയിന്‍കാരനായ പാവം സെര്‍ജിയോ റാമോസിനു മലയാളം അറിയില്ലെന്ന് കരുതി ഇങ്ങനത്തെ തോന്നിവാസമോക്കെ ചെയ്യാമോ? അതോ കൌമുദി സ്പെയിനില്‍ സര്‍ക്കുലേഷന്‍ ഇല്ലെന്ന ധൈര്യമാണോ? ഊ സംഭവം പറയാന്‍ മറന്നു. ഫോട്ടോ കണ്ടില്ലേ. അതാണ്‌ സംഭവം. ഇന്ന് 05/09/2010 ലെ പത്രത്തിന്റെ കായിക താളിലെ ചിത്രമാണ്.

അതിന്റെ അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു.
" ലീച്ചന്‍സ്‌റ്റെയ്‌നെതിരെ സ്പാനിഷ് താരം ഡേവിഡ്‌ സില്‍വയുടെ പ്രകടനം. സ്പെയിന്‍ 4-0 ത്തിന് ജയിച്ച മത്സരത്തില്‍ സില്‍വ ഒരു ഗോള്‍ നേടി."

സത്യമാണ്. കക്ഷി ഒരു ഗോളും നേടി സ്പെയിന്‍ മേല്പറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയും ചെയ്തു. പിന്നെ എന്താണെന്നോ? ആ പടമൊന്നു നോക്കിയേ. സ്പാനിഷ്‌ കളിക്കാരന്റെ നമ്പര്‍ 15. റാമോസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയത് വ്യക്തമായി കാണുകയും ചെയ്യാം. ഒഴിഞ്ഞു മാറുന്ന ലീച്ചന്‍സ്‌റ്റെയ്ന്‍ താരം ലൂക്കാസ് ബെര്‍ളിയുടെ നമ്പര്‍ കാണുന്നില്ലെങ്കിലും ഒരു സ്പോര്‍ട്സ് ലേഖകന് മനസ്സിലാക്കാവുന്ന ചിത്രമാണ് അത്. കൌമുദി ലേഖകന് ഇംഗ്ലീഷ് അറിയില്ലായിരിക്കാം. പക്ഷെ മലയാളികള്‍ കുറച്ചൊക്കെ ആ ഭാഷയും വായിക്കാന്‍ അറിയാവുന്നവരാണ് പ്രിയ പത്രാധിപരെ. എന്നിട്ടും സെര്‍ജിയോ റാമോസിനെ ഡേവിഡ്‌ സില്‍വ ആക്കാന്‍ കാണിച്ച ധൈര്യത്തിന് നമോവാകം.
ഇതേ തെറ്റ് ഇന്ന് മാത്രുഭുമിക്കും പറ്റി. ആ അക്കിടി കാണാന്‍ ഇവിടെ പോകാം.
ഇനി ആ ചിത്രത്തിന്‍റെ ഒറിജിനല്‍ ലിങ്ക് കാണണം എന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്കാം. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ എടുത്ത ചിത്രമാണ് അത്.

Read more...

Thursday, August 26, 2010

കടത്തില്‍ മുങ്ങിയ ലിവര്‍പൂള്‍ കളത്തിലും മങ്ങുന്നു?

>> Thursday, August 26, 2010

കഴിഞ്ഞ സീസണിന്റെ മദ്ധ്യം വരെ ഇംഗ്ലണ്ടിലെ എന്നല്ല യൂറോപ്പിലെ തന്നെ മുന്‍നിരക്കാരായിരുന്നു "റെഡ്‌സ്‌" എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ലിവര്‍പൂള്‍ ഫുട്ബാള്‍ ക്ലബ്ബ്. 1989-90 വര്‍ഷം ഒന്നാം ഡിവിഷന്‍ ചാമ്പ്യന്മാരായ ശേഷം പ്രീമിയര്‍ ലീഗ് ഇതുവരെ കിട്ടാക്കനിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ റാഫേല്‍ ബനിറ്റസിന്റെ ശിക്ഷണത്തില്‍ സ്റ്റീഫന്‍ ജെരാര്‍ഡും കൂട്ടരും യൂറോപ്യന്‍ കളങ്ങളില്‍ തങ്ങളുടെ മികവു തെളിയിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ യുെൈണറ്റഡിനും ആഴ്‌സണലിനും
ഒപ്പം "ബിഗ്‌ ഫോര്‍" എന്ന് അവരെ വിശേഷിപ്പിക്കാന്‍ നിരൂപകര്‍ക്കും മടിയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട വന്‍ സാമ്പത്തിക ബാധ്യത വിവരം ക്ലബ്ബിനെ ഇത്ര പെട്ടെന്ന് പിന്നിരയിലെക്കടിക്കുമെന്നു ആരും കരുതി കാണില്ല.

മുന്‍പ് തായ്‌ലണ്ട്‌ പ്രധാന മന്ത്രി ശ്രീ തക്ഷിന്‍ ഷിനവത്ര പോലും ( ഷിനവത്ര പിന്നീട് മാഞ്ചെസ്റ്റര്‍ സിടിയെ സ്വന്തമാകി അത് അറബികള്‍ക്ക് മരിച്ചു കൊടുത്തത് മറ്റൊരു ചരിത്രം )വില പേശി പരാജയപ്പെട്ട ക്ലബ്ബിനെ ഇപ്പോള്‍ ആരും വാങ്ങാനില്ലാത്ത ഒരവസ്ഥയിലെത്തിയതിനു പിന്നാലെയാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീം മത്സരങ്ങളില്‍ പരാജയം തുടര്‍ക്കതയാക്കിയത്. കഴിഞ്ഞ സീസണില്‍ എഴാമാതായാണ് ഈ മുന്‍ ചാമ്പ്യന്മാര്‍ ഫിനിഷ് ചെയ്തത്. അടുത്ത കാലത്തെ ചരിത്രങ്ങളെടുത്താല്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനം. ഹാരി റെഡ്‌നാപ്പിന്റെ മന്ത്രികതയില്‍ ടോട്ടന്‍ഹാമും അറബിപണത്തിന്റെ കൊഴുപ്പില്‍ മുന്നേറിയ മാഞ്ചെസ്റ്റര്‍ സിറ്റിയും മുന്നേറിയതിനു പുറമേ ആസ്ടന്‍ വില്ലയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരെ മറി കടന്നു. അതോടെ നാലുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട പരിശീലകന്‍ ബനിറ്റസ്‌ ടീമിന്റെ ദുര്‍ദശ കണ്ടു പുതിയ മേച്ചില്‍ പുറങ്ങള്‍ക്കായി തിരച്ചിലും തുടങ്ങി.

ഹോസെ മൗറീഞ്ഞോ പോയ ഒഴിവില്‍ ഇന്റര്‍ മിലാനിലേക്ക് ബനിറ്റസ്‌ കളം മാറിയപ്പോള്‍ ലിവര്‍പൂളില്‍ ഫുള്‍ഹാമിന്റെ കോച്ചായിരുന്ന റോയ് ഹഡ്‌സണാണ്‌ പകരമെത്തിയത്. സുപ്പെര്‍ താരങ്ങളായ ജെറാര്‍ഡിനെയും ഫെര്‍ണാണ്ടോ ടോറസ്സിനെയും നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും യോസ്സി ബെനയുന്‍ ചെല്‍സിയിലേക്ക് കൂട് മാറിയത് ക്ലബ്ബിന്റെ മധ്യനിരയെ ബാധിക്കുമെന്നത് ഉറപ്പായിരുന്നു. മുന്‍ വര്‍ഷം സാവി അലോണ്‍സോ റയല്‍ മാഡ്രിഡിലേക്ക്‌ പോയതോടെ നിര്‍ജീവമായിരുന്ന മധ്യനിരയെ അല്പമെങ്കിലും സജീവമാക്കിയിരുന്നത്‌ ബെനയുനും അര്‍ജെന്റിന നായകനായ ജാവിയര്‍ മസ്കരനോയുമായിരുന്നു. ഒടുവില്‍ കേട്ട വാര്‍ത്തകള്‍ അനുസരിച്ച് മസ്‌കരാനോ ബാഴ്‌സിലോണയിലേക്ക് വണ്ടി കയറിയാല്‍ ലിവര്‍പൂളിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായെക്കും. അതോടെ ഇപ്പോള്‍ ടീമിനൊപ്പം നില്‍ക്കുന്ന പലരും ടീമിനെ കയ്യോഴിയാനും സാധ്യതയുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം റോമയില്‍ നിന്നും കൊണ്ട് വന്ന അക്വിലാനിയെ തിരികെ ഇറ്റലിയിലെ യൂവന്റസിന് നല്‍കേണ്ടി വന്നത് സാമ്പത്തികമായി വന്‍ നഷ്ടവുമായി. ഹോളണ്ട്‌ താരം ഡിര്‍ക്ക് ക്യുയ്റ്റ്‌ തന്റെ പഴയ പരിശീലകനായ ബനിറ്റസിന്റെ ഇന്റര്‍ മിലാനിലേക്ക് കൂട് മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നു അണിയറ വാര്‍ത്തകള്‍ വന്നു തുടങ്ങിക്കഴിഞ്ഞു. അതിനെക്കാള്‍ ഗുരുതരമായ സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ബാഴ്‌സിലോണയിലേക്ക് പോകാന്‍ തന്നെ അനുവദിക്കാതെ ഇനി ലിവര്‍പൂളിനു വേണ്ടി കളിക്കില്ലെന്ന് പറഞ്ഞു മസ്‌കരാനോ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ പുറത്തിരുന്നത് വരാനിരിക്കുന്ന തകര്‍ച്ചയുടെ മുന്നോടിയായിട്ടാണ് പലരും കാണുന്നത്.

ഇതെല്ലം അണിയറയിലെ സംഭവങ്ങളെങ്കില്‍ കളിക്കളത്തില്‍ അതിലും പരിതാപകരമാണ് അവസ്ഥ. ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന ജോ കോള്‍ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ് കാര്‍ഡു കണ്ടത് ആഴ്‌സണലുമായുള്ള മത്സരത്തില്‍ തിരിച്ചടിയായി. തുടര്‍ന്ന് നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ പെനാല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തതോടെ കോള്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. പക്ഷെ അതിനെക്കാള്‍ തിരിച്ചടി നേരിട്ടത് സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍ സ്റ്റേഡിയത്തിലാണ്. ലിവര്‍പൂളിന്റെ പിഴവുകളെല്ലാം തെളിഞ്ഞ ആ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോട് തോറ്റത്. മുന്‍ നിരയിലെ മിന്നല്‍ പിണരുകള്‍ ആയ ടോരസ്സും എന്‍ ഗോഗും പന്ത് കിട്ടാതെ അലയുന്ന കാഴ്ച അത്ര ദയനീയമായിരുന്നു. നിലവില്‍ ലീഗില്‍ പതിനാറാം സ്ഥാനത്താണ് ലിവര്‍പൂള്‍. രണ്ടു വര്‍ഷം മുന്‍പ് ന്യൂ കാസിലിനു നേരിട്ട ദുര്‍വിധി തന്നെ ആയിരിക്കുമോ ഇത്തവണ ലിവര്‍പൂളിനെ കാത്തിരിക്കുന്നത്? ആകാതിരിക്കട്ടെ എന്ന് " You Will Never Walk Alone" എന്ന് പാടുന്ന ആരാധകര്‍ക്കൊപ്പം നമുക്കും പ്രാര്‍ഥിക്കാം.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -